വത്തിക്കാന്‍ സിറ്റി:എഴുപത്തിയഞ്ചു വയസ്സ് പൂർത്തിയായതിനെ തുടർന്ന് ആരാധനയ്ക്കും കൂദാശകൾക്കുമായുള്ള തിരുസംഘത്തിന്റെ തലവൻ സ്ഥാനം ഒഴിഞ്ഞുള്ള റോബർട്ട് സാറയുടെ രാജി പാപ്പ അംഗീകരിച്ചു. ക്രൈസ്തവ വിശ്വാസവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ശക്തമായ രീതിയില്‍ തുറന്ന പ്രതികരണം നടത്തിയിരിന്ന കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ സ്ഥാനമൊഴിഞ്ഞതിന്റെ സങ്കടം സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ച് വിശ്വാസി സമൂഹം.
ഇസ്ളാമിക അധിനിവേശത്തിനെതിരെയും തീവ്രവാദത്തിനെതിരെയും ശക്തമായ നിലപാട് സ്വീകരിച്ച വ്യക്തിയാണ് റോബർട്ട് സാറ. മാര്‍പാപ്പ കർദിനാൾ റോബർട്ട് സാറയുടെ രാജി അംഗീകരിച്ച വാര്‍ത്ത റോബർട്ട് സാറ തന്റെ ട്വിറ്റര്‍ അക്കൗണ്ടിൽ ട്വീറ്റ് ചെയ്തിരുന്നു.
“ആരാധനയ്ക്കും കൂദാശകൾക്കുമായുള്ള പ്രിഫെക്റ്റ് പദവി രാജിവെക്കാനുള്ള തീരുമാനം മാർപാപ്പ അംഗീകരിച്ചുവെന്നും താൻ ദൈവത്തിന്റെ കൈയിലാണെന്നും ഏക പാറ ക്രിസ്തുവാണെന്നും റോമിലോ മറ്റിടങ്ങളിലോ ഉടനെ കാണാ”മെന്നുമായിരിന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
2014 മുതല്‍ ആരാധന തിരുസംഘത്തിന്റെ തലവനായി സേവനം ചെയ്തുവരികയായിരിന്നു അദ്ദേഹം. ഫ്രഞ്ച് ഗിനിയയില്‍ നിന്നുള്ള കര്‍ദ്ദിനാളായിരിന്നു റോബർട്ട് സാറ. ആരാധനക്രമ കൂദാശ വിഷയങ്ങളിലും അദ്ദേഹം അതീവ ശ്രെദ്ധ പുലര്‍ത്തിയിരിന്നു. കോവിഡ് ആരംഭിച്ചതിന് ശേഷം അദ്ദേഹം അദ്ധ്യക്ഷനായിരിന്ന ആരാധന തിരുസംഘം പുറത്തിറക്കിയ ഡിക്രിയില്‍ റെക്കോര്‍ഡ് ചെയ്ത തിരുക്കര്‍മ്മങ്ങള്‍ കാണുന്നതില്‍ അര്‍ത്ഥമില്ലായെന്നും ക്രിസ്തീയ വിശ്വാസം ആത്മീയമാണെങ്കിലും തത്സമയമുള്ള ബന്ധപ്പെടലാണെന്നും റെക്കോര്‍ഡ് ചെയ്ത പ്രദര്‍ശനങ്ങള്‍ക്ക് പ്രസക്തിയും അര്‍ത്ഥവുമില്ലെന്നും പ്രസ്താവിച്ചിരിന്നു.
തിരുസഭയിലെ വിവിധ വിഷയങ്ങളില്‍ സഭാധികാരികള്‍ ആത്മശോധന നടത്തേണ്ടതുണ്ടെന്നും അദ്ദേഹം തുറന്നടിച്ചിരിന്നു. 2018-ല്‍ ബെല്‍ജിയം സന്ദര്‍ശനത്തിനിടെ കത്തോലിക്ക മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ആഗോളസഭയിലെ വിശ്വാസരാഹിത്യത്തിന് വിശ്വാസികള്‍ മാത്രമല്ല ഉത്തരവാദികളെന്നും സഭാധികാരികള്‍ക്കും അതില്‍ ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് വലിയ ചര്‍ച്ചയായിരിന്നു. സമ്പന്ന രാഷ്ട്രങ്ങളില്‍ നിന്നും വരുന്ന ചില പിതാക്കന്മാര് ഗര്‍ഭധാരണം മുതല്‍ മരണം വരെയുള്ള മനുഷ്യ ജീവിതത്തെ കുറിച്ചുള്ള ക്രിസ്ത്യന്‍ ധാര്‍മ്മികതയില്‍ മാറ്റം വരുത്തുവാനുള്ള ശ്രമങ്ങള്‍ നടത്തുണ്ടെന്നും ദയാവധത്തിനും, ഭ്രൂണഹത്യക്കും എതിരെ ശക്തമായ പ്രതിരോധം തീര്‍ക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞിരിന്നു.