സൗത്ത് കരോളിന: സ്റ്റേറ്റ് സെനറ്റ് ജനുവരി 28ന് പാസാക്കിയ ഗർഭസ്ഥശിശുവിന്റെ ഹൃദയമിടിപ്പ് കണ്ടെത്തുന്ന നിമിഷം മുതൽ ഗർഭഛിദ്രം നിയമവിരുദ്ധമായി മാറുന്ന നിയമത്തിന് കോടതിയുടെ വിലക്ക്. കഴിഞ്ഞ ദിവസം ഈ ബില്ല് ഗവർണർ ഹെൻറി മക്മാസ്റ്റർ ഒപ്പുവെച്ചതിന് പിന്നാലേയാണ് കുപ്രസിദ്ധ അബോര്ഷന് ശൃംഖലയായ പ്ലാന്‍ഡ് പാരന്റ്ഹുഡ് കോടതിയെ സമീപിച്ചത്.
സൗത്ത് കരോളിന ഫെറ്റൽ ഹാർട്ബീറ്റ് ആൻഡ് പ്രൊട്ടക്ഷൻ ഫ്രം അബോർഷർ ആക്ട്’ 35നെതിരെ 79 വോട്ടുകൾക്കാണ് ഇക്കഴിഞ്ഞ ദിവസം ജനപ്രതിനിധി സഭ പാസാക്കിയത്. ഗർഭിണികളായ സ്ത്രീകളെ അൾട്രാസൗണ്ട് പരിശോധനയ്ക്ക് വിധേയമാക്കി ഗർഭസ്ഥശിശുവിന്റെ ഹൃദയമിടിപ്പ് ഡോക്ടർമാർ കണ്ടെത്തണമെന്നും ഹൃദയമിടിപ്പ് ആരംഭിച്ചാല്‍ ഗര്‍ഭഛിദ്രം കുറ്റകരമാണെന്നുമാണ് ബില്ലില്‍ അനുശാസിക്കുന്നത്. ഇത്തരത്തില്‍ നിയമലംഘനം നടത്തുന്നവര്‍ക്ക് രണ്ട് വർഷംവരെ തടവും 10,000 ഡോളർ പിഴയുമാണ് ശിക്ഷ. എന്നാല്‍ നിയമത്തിന് വിലങ്ങുതടിയായി തുടക്കം മുതലേ പ്ലാന്‍ഡ് പാരന്റ്ഹുഡ് രംഗത്തുണ്ടായിരിന്നു.
അതേസമയം സുപ്രീം കോടതിയില്‍ പ്രോലൈഫ് ബില്ലിന് വിജയം കൈവരിക്കുവാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഗവര്‍ണ്ണറും ജനപ്രതിനിധി സഭയും പ്രോലൈഫ് പ്രവര്‍ത്തകരും. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ ഭരണകാലയളവില്‍ സുപ്രീം കോടതിയിലേക്ക് നിയമിച്ച ജഡ്ജിമാര്‍ ശക്തമായ പ്രോലൈഫ് ചിന്താഗതിയുള്ളവരാണ്.